പ്രതിസന്ധി വിട്ടൊഴിയാതെ മറയൂരിലെ കരിമ്പ് കർഷകർ
പ്രതിസന്ധി വിട്ടൊഴിയാതെ മറയൂരിലെ കരിമ്പ് കർഷകർ

ഇടുക്കി: മറയൂരിലെ കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയില്‍. തൊഴിലാളികളുടെ ലഭ്യതക്കുറവും തമിഴ്‌നാട് ശര്‍ക്കരയുടെ കടന്നുവരവും വിലയിടിവുമാണ് കരിമ്പ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മറയൂരില്‍ കരിമ്പ് കൃഷിയിറക്കുന്ന കര്‍ഷകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഏറെ പേരുകേട്ട ഒന്നാണ് മറയൂരിലെ കരിമ്പ് കൃഷി. മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് മറയൂരിലെ കരിമ്പ് കര്‍ഷകര്‍ വിവിധ പ്രതിസന്ധികളാണ് നേരിടുന്നത്. തോട്ടങ്ങളില്‍ ജോലികള്‍ക്കായി തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യമാണ്. തമിഴ്‌നാട് ശര്‍ക്കരയുടെ കടന്നുവരവ് നിയന്ത്രിക്കാനാവാത്തതാണ് മറ്റൊരു പ്രതിസന്ധി. മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തുന്നതും വിലയിടിവിനും യഥാര്‍ഥ ശര്‍ക്കരയുടെ വില്‍പ്പന കുറയുന്നതിനും കാരണമാകുന്നതായി കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനമാണ് കരിമ്പ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കഴിഞ്ഞ വര്‍ഷത്തെ കനത്ത വേനലില്‍ വന്‍ തോതില്‍ കരിമ്പ് കൃഷി ഉണങ്ങി നശിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലയെന്നാണ് കര്‍ഷകരുടെ പരാതി. കാട്ടുമൃഗശല്യവും കരിമ്പ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. നിരവധി കര്‍ഷകരാണ് കരിമ്പ് കൃഷിയില്‍നിന്ന് പിന്തിരിഞ്ഞിരിക്കുന്നത്. ഇതോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് മറയൂരില്‍ കരിമ്പ് കൃഷിയും കുറഞ്ഞു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ കരിമ്പ് കൃഷിയില്‍നിന്ന് പിന്‍വാങ്ങുന്ന സ്ഥിതിയാണ്.
What's Your Reaction?






