ഇടുക്കി: പിഞ്ചുകുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. രണ്ടര മാസത്തെ അന്വേഷണത്തിനൊടുവില്‍ അമ്മ, മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന, സലോമോന്‍ എന്നിവരാണ് അറസ്റ്റിലായത്. ശാരീരിക വെല്ലുവിളി നേരിടുന്ന ചിഞ്ചു, രാത്രിയില്‍ കരഞ്ഞ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊലപാതകത്തിനുശേഷം സിനിമയെ വെല്ലുന്ന കഥ മെനഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെയാണ് പൊലീസ് കുടുക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് 16നാണ് 60 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് സലോമോന്‍ നാട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ പുരയിടത്തില്‍ കുഞ്ഞിന്റെ മൃതദേഹവും ഫിലോമിനയെ അബോധാവസ്ഥയിലും കണ്ടെത്തി.
ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ഭര്‍ത്താവ് സലോമോന്‍ മറ്റുള്ളവരോട് പറഞ്ഞത്. തുടര്‍ന്ന് ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചത് തലയ്ക്ക് പരിക്കേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് ചിഞ്ചുവിനെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരമൊന്നും ലഭിച്ചില്ല. സംശയം തോന്നിയ അന്വേഷണസംഘം ഫിലോമിനയെ കോലഞ്ചേരിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ഇവിടെ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് മൂവരെയും പലതവണ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവംദിവസം രാത്രി കുഞ്ഞ് വിശന്നുകരഞ്ഞപ്പോള്‍ കുപ്പിപ്പാല്‍ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി. കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ചുമരിലേയ്ക്ക് എറിയുകയായിരുന്നു. മരിച്ചെന്ന് മനസിലായതോടെയാണ് മൂവരും ചേര്‍ന്ന് ഇത്തരത്തിലൊരുകഥ മെനഞ്ഞത്. ഉടുമ്പന്‍ചോല പൊലീസാണ് അന്വേഷണം നടത്തിയത്.
സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ചിഞ്ചുവിനെ വിവാഹം കഴിച്ചയക്കരുതെന്ന് അധ്യാപകരും ഡോക്ടര്‍മാരും നിര്‍ദേശിച്ചിരുന്നതായും വിവരമുണ്ട്. ഇത് അവഗണിച്ചായിരുന്നു വിവാഹം. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.