ഇടുക്കി: മറയൂരിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് ചന്ദനം കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ. കാന്തല്ലൂർ സ്വദേശികളായ പഴനിസ്വാമി, സുരേഷ്, ഭഗവതി, രാമകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തെ പിടികൂടുന്നതിനിടയിലുണ്ടായ സങ്കർഷത്തിൽ വാച്ചർമാരായ ചട്ടമൂന്നാർ സ്വദേശി മുനിയാണ്ടി, പള്ളനാട് സ്വദേശി പ്രദീപ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടുമൽപേട്ടയിലെ ചന്ദനലോബിയ്ക്ക് നൽകുന്നതിനയാണ് പ്രതികൾ മറയൂരിൽ നിന്ന് 19 കിലോ തൂക്കം വരുന്ന ചന്ദന തടികൾ മോഷ്ടിച്ചത്. ചന്ദനം മുറിയ്ക്കുന്നതിൽ വിദഗ്ദ്ധരായ പ്രതികളെ ചന്ദന ലോബി, ചന്ദനം കടത്തുന്നത്തിനായി നിയോഗിയ്കുകയായിരുന്നു. ഒരുകിലോ ചന്ദനത്തിന് 900 രൂപ കിട്ടുമെന്നാണ് ഇവർ വനപാലകർക്ക് നൽകിയ മൊഴി. ബസ്മാർഗമാണ് ചന്ദനം കടത്താൻ ശ്രമിച്ചത്. ബസ് കാത്ത് നിൽക്കുന്നതിനിടെ ആയിരുന്നു വനപാലകർ ഇവരെ പിടികൂടിയത്. ഇതിനിടെ പ്രതികൾ വനപാലകരെ ആക്രമിച്ചു രക്ഷ പെടാൻ ശ്രമിച്ചു.. പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 19 ന് മറയൂർ പുളിക്കരവയൽ മേഖലയിൽ നിന്നാണ് ഇവർ ചന്ദനം മുറിച്ചത്.