അയ്യപ്പഭക്തർക്കുള്ള സംവിധാനങ്ങൾ പൂർത്തീകരിക്കാതെ പഞ്ചായത്തും റവന്യൂ ഡിപ്പാർട്ട്മെന്റും
അയ്യപ്പഭക്തർക്കുള്ള സംവിധാനങ്ങൾ പൂർത്തീകരിക്കാതെ പഞ്ചായത്തും റവന്യൂ ഡിപ്പാർട്ട്മെന്റും

ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ സത്രം കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി പോകുന്ന അയ്യപ്പഭക്തർക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങൾ പൂർത്തിയായി വരുന്നതായി വനം വകുപ്പ് . എന്നാൽ മണ്ഡലകാലം ആരംഭിക്കുവാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പഞ്ചായത്തിന്റെയും റവന്യൂ ഡിപ്പാർട്ട്മെന്റിന്റെയും യാതൊരു സംവിധാനങ്ങളും സത്രം മേഖലയിൽ ഏർപ്പെടുത്തിയിട്ടില്ല.
നാളെ രാവിലെ 7 മണി മുതൽ കാനനപാതയിലൂടെ അയ്യപ്പഭക്തർക്ക് പ്രവേശനം അനുവദിക്കും. പരമ്പരാഗത കാനനപാത വെട്ടിത്തെളിക്കുകയും കുടിവെള്ളം ഒരുക്കുകയും ചെയ്തു. വന്യമൃഗ ശല്യം ഉള്ള ഇടങ്ങളിൽ എലിഫൻറ് സ്ക്വാഡ് അടക്കമുള്ള വനംവകുപ്പ് ജീവനക്കാരെ നിയോഗിച്ചു. അപകടങ്ങളും മറ്റുമുണ്ടാകുന്ന സാഹചര്യത്തിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾക്കായി ഇവരെ തൊട്ടടുത്ത മെഡിക്കൽ ക്യാമ്പിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ സത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് സത്രം സെക്ഷൻ ഫോറസ്റ്റർ പ്രശാന്ത് അറിയിച്ചു.
സത്രത്തിൽ എത്തി ഇവിടെ വിരി വെച്ച് താമസിക്കുന്നതിനുള്ള സംവിധാനവും ഭക്തർക്ക് ആവശ്യമായ ശൗചാലയം ഒരുക്കുന്നതിനുള്ള നടപടികളോ പഞ്ചായത്ത് ഇതുവരെ സ്വീകരിച്ചിട്ടില്ല. ശൗചാലയത്തിന്റെയും വിരി സംവിധാനത്തിന്റെയും കച്ചവട സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ മാത്രമാണ് പൂർത്തീകരിച്ചിരിക്കുന്നത്. മണ്ഡല കാലം ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അധികൃതരുടെ ഈ അലംഭാവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.ദേവസ്വം ബോർഡിൻന്റെ വക ശൗചാലയ സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇതുവരെ ആയിട്ടുമില്ല. ഇവയ്ക്കായുള്ള ടെൻഡർ നടപടികൾ സ്വീകരിച്ചുവെങ്കിലും ലേലത്തുക കൂടുതലായതിനാൽ ഇതുവരെ ആരും ടെൻഡർ എടുക്കുവാൻ എത്തിയിട്ടില്ല എന്നാണ് ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം. പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള എയ്ഡ് പോസ്റ്റും വെർച്ച്വൽ ക്യൂ സംവിധാനവും സത്രത്തിൽ ഒരുക്കിയിട്ടുമുണ്ട്. നാളെ വെളുപ്പിനെ സത്രം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പൂജകൾക്ക് ശേഷം ഏഴു മണിയോടുകൂടി സത്രം കാനന പാതയിലൂടെ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വണ്ടിപ്പെരിയാർ സത്രത്തിൽ വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന മെറ്റൽ ഡിറ്റക്ടർ സംവിധാനത്തിലൂടെ ആയിരിക്കും അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുക. സത്രത്തിൽ നിന്നും കാനനപാതയിലൂടെ 5 കിലോമീറ്റർ വെളിച്ച സംവിധാനവും ഒരുക്കിയിട്ടുമുണ്ട്. കാനനപാതയിൽ രണ്ട് പോസ്റ്റുകളിൽ മെഡിക്കൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത കാനന പാതയിലൂടെ ഈ വർഷം 60000 അയ്യപ്പഭക്തർ ശബരിമല ദർശനത്തിനായി എത്തുമെന്നാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്.
What's Your Reaction?






