അടിമാലി കുമളി ദേശീയ പാതയിൽ അപകട ഭീഷണി ഉയർത്തി വന്മരങ്ങൾ
അടിമാലി കുമളി ദേശീയ പാതയിൽ അപകട ഭീഷണി ഉയർത്തി വന്മരങ്ങൾ

അടിമാലി കുമളി ദേശീയ പാതയിൽ ആനവിലാസം മേഖലയിൽ അപകട സാധ്യതയുയർത്തി നിൽക്കുന്നത് നിരവധി മരങ്ങൾ. വാഹനങ്ങൾക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണിട്ടും അപകടമുയർത്തി നിൽക്കുന്ന വൻമരങ്ങൾ വെട്ടിമാറ്റുവാൻ തോട്ടം ഉടമകൾക്ക് അനുമതി നൽകാതെ വനം വകുപ്പ്.
കട്ടപ്പന നഗരസഭയിലെ വള്ളക്കടവ് മുതൽ ആനവിലാസം വരെ ദേശീയ പാതയുടെ ഇരുവശത്തും ഏക്കറുകണക്കിന് ഏലത്തോട്ടങ്ങളാണ്.തോട്ടങ്ങളിൽ റോഡരികിൽ അപകട ഭീഷണിയായി നിരവധി വൻമരങ്ങളുമുണ്ട്.ഇവയിൽ പലതുമാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും കടപുഴകി റോഡിലേയ്ക്ക് വീഴുന്നത്.ഏതാനും മാസങ്ങൾക്ക് മുൻപ് ആന വിലാസത്തിന് സമീപത്ത് വാഹനത്തിന് മുകളിലേയ്ക്ക് ഒടിഞ്ഞു നിന്നിരുന്ന മരം വീണിരുന്നു.ഇതിന് ശേഷവും ഒന്നിലധികം തവണ ഏലത്തോട്ടങ്ങളിൽ നിന്നിരുന്ന മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഇത്തരത്തിൽ ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന കളക്ടറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. കട്ടപ്പന നഗരസഭ ട്രീ കമ്മറ്റി ചേർന്ന് ഇത്തരം മരങ്ങൾ മുറിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വനം വകുപ്പ് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിട്ടില്ല.
മഴ ശക്തമായതിനാൽ ഇനിയും മരങ്ങൾ ഒടിഞ്ഞു വീഴുവാൻ സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.ദേശീയ പാതയായതിനാൽ വിനോദ് സഞ്ചരികൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ ഇത് വഴി കടന്ന് പോകുന്നുണ്ട്. ജില്ലാ ഭരണകൂടം ഇടപെട്ട് തോട്ടം ഉടമകളെക്കൊണ്ട് അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
What's Your Reaction?






