കേരള കോൺഗ്രസ് പ്രതിഷേധ സംഗമവും പ്രകടനവും 26ന് ചെറുതോണിയിൽ
കേരള കോൺഗ്രസ് പ്രതിഷേധ സംഗമവും പ്രകടനവും 26ന് ചെറുതോണിയിൽ

ഇടുക്കി: എൽഡിഎഫ് സർക്കാരിൻ്റെ കർഷക ജനദ്രോഹ നടപടിക്കെതിരെ കേരള കോൺഗ്രസ് 26ന് ചെറുതോണിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് അറിയിച്ചു. രാവിലെ 10ന് ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനം നടക്കും. പൊതുസമ്മേളനം ചെയർമാൻ പി ജെ ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ എം ജെ ജേക്കബ് അധ്യക്ഷനാകും. കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ജനറൽ സെക്രട്ടറി അഡ്വ ജോയ് എബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി, ടി യു കുരുവിള, ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സംസാരിക്കും.
ഹൈറേഞ്ചിലെ കർഷകരെ എങ്ങനെയും കുടിയിറക്കാനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നത്. ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കാനം ജനങ്ങളെ സ്വയം ഒഴിവാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. കാർഡമം ഹിൽ റിസർവിൽ ഉൾപ്പെട്ട വസ്തുക്കൾ റവന്യൂ വകുപ്പിൻ്റെ അധീനതയിൽ ഉള്ളതാണെന്ന് പി ജെ ജോസഫ് റവന്യൂ മന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തിലുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് അംഗീകരിച്ചതിനെ തുടർന്നാണ് ഈ ഭൂമിയിൽ പട്ടയ നടപടികൾ സ്വീകരിച്ചത്. എന്നാൽ എൽഡിഎഫ് സർക്കാർ സിഎച്ച്ആർ വനം വകുപ്പിന് തീറെഴുതാനുള്ള നീക്കത്തിലാണ്. ജില്ലയിൽ ഇനിയും അമ്പതിനായിരത്തിലേറെ പേർക്ക് പട്ടയം ലഭിക്കാനുണ്ട്. പട്ടയ നടപടികൾ ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്.
ഭൂമി പതിവ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. മന്ത്രി റോഷി അഗസ്റ്റിൻ്റെ നിസംഗത ദുരൂഹമാണ്. മൂന്നാറിലെ 57 റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. കലക്ടറുടെ നിരാക്ഷേപ പത്രം ഇല്ലെങ്കിലും പഞ്ചായത്തുകളുടെ അനുമതിയോടെ നിർമിച്ച കെട്ടിടങ്ങളാണ് ഇവ. അവിടെ റിസോർട്ട് നിർമിക്കാൻ പഞ്ചായത്തുകൾ അനുമതി നൽകിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ രൂപീകരിച്ചാൽ നിരാക്ഷേപ പത്രം ഇല്ലാത്ത ജില്ലയിലെ കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ കഴിയും എന്നിരിക്കെ അതിന് തയാറാകാതെ ജില്ലയിലെ ടൂറിസം മേഖലയെ സർക്കാർ തകർക്കുന്നു. ഇടുക്കി മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം സ്തംഭിച്ചു. കാർഷിക വിളകൾക്ക് സ്ഥിരമായി വില ലഭിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം.
വാർത്താസമ്മേളനത്തിൽ അഡ്വ. തോമസ് പെരുമന, എം ജെ കുര്യൻ, ജോയി കുടക്കച്ചിറ എന്നിവരും പങ്കെടുത്തു.
What's Your Reaction?






