മന്ത്രി റോഷി അഗസ്റ്റിനെതിരെ ജോയി വെട്ടിക്കുഴി ആരോപണം ഉന്നയിക്കുന്നത് സ്വന്തം കഴിവുകേട് മറയ്ക്കാൻ: കേരളാ കോൺഗ്രസ് എം
മന്ത്രി റോഷി അഗസ്റ്റിനെതിരെ ജോയി വെട്ടിക്കുഴി ആരോപണം ഉന്നയിക്കുന്നത് സ്വന്തം കഴിവുകേട് മറയ്ക്കാൻ: കേരളാ കോൺഗ്രസ് എം

ഇടുക്കി: കട്ടപ്പന നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയുടെ ഭരണപരാജയം മറയ്ക്കാനാണ് മുന്‍ ചെയര്‍മാനും നിലവിലെ കൗണ്‍സിലറുമായ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, മന്ത്രി റോഷി അഗസ്റ്റിനെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് എം കട്ടപ്പന മണ്ഡലം കമ്മിറ്റി. ജോയി വെട്ടിക്കുഴി തന്റെ നേതൃപരാജയം മറയ്ക്കാനാണ് അനാവശ്യ രോപണം ഉന്നയിക്കുന്നത്. ജോയി വെട്ടിക്കുഴി ചെയര്‍മാനായ കാലയളവില്‍ അമര്‍ജവാന്‍ റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിലും ഇരുപതേക്കര്‍ പാലം നിര്‍മാണത്തിന് സൗകര്യമൊരുക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടു.
കട്ടപ്പനയിലെ മുഴുവന്‍പേര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി, സ്ഥലംവിട്ടുനല്‍കാതെ അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. കട്ടപ്പനയില്‍ സ്റ്റേഡിയത്തിനും പാര്‍ക്കിനുമായുള്ള സ്ഥലം ഏറ്റെടുക്കല്‍ ഇല്ലാതാക്കി. പാര്‍ക്കിനായി ഭവന നിര്‍മാണ ബോര്‍ഡ് സെന്റിന് മൂന്നുലക്ഷം രൂപ നിരക്കില്‍ സ്ഥലം തരാമെന്ന് 2019 ജനുവരിയില്‍ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് ഇതേസ്ഥലം സഹകരണ ബാങ്കിനായി വാങ്ങിയെടുക്കാന്‍ ശ്രമിച്ചു. ഇത് കട്ടപ്പനയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നഗരസഭ ഭരണസമിതിയുടെ പരാജയകാരണം ജോയി വെട്ടിക്കുഴിയുടെ തന്‍പ്രമാണിത്വമാണ്. കട്ടപ്പനയുടെ വികസനം കേരളാ കോണ്‍ഗ്രസ് നേതാക്കളുടെയും കേരളാ കോണ്‍ഗ്രസിന്റെയും സംഭാവനയാണ്. കട്ടപ്പനയില്‍ യുഡിഎഫും കോണ്‍ഗ്രസും കൊണ്ടുവന്നിട്ടുളള ഏതെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ ജോയി വെട്ടിക്കുഴി മറുപടി പറയണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷാജി കുത്തോടി, ബെന്നി കല്ലൂപ്പുരയിടം, ടെസ്റ്റിന്‍ കളപ്പുര, ജോമറ്റ് ഇളംതുരുത്തിയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






