ഏലത്തോട്ടങ്ങളില്‍ തസ്തകര ശല്യം: പൊറുതിമുട്ടി കര്‍ഷകര്‍
ഏലത്തോട്ടങ്ങളില്‍ തസ്തകര ശല്യം: പൊറുതിമുട്ടി കര്‍ഷകര്‍

ഇടുക്കി : ഏലം കർഷകരേ ദുരിതത്തിലാക്കി മോഷണം വർധിക്കുന്നു. ഓരോ വർഷവും പത്തിലേറെ ഏലക്ക മോഷണ കേസുകളാണ് ഓരോ പൊലീസ് സ്റ്റേഷൻ പരിധികളിലും രജിസ്റ്റർ ചെയ്യുന്നത്.
ഇതില്‍ മിക്ക കേസുകളിലും ഏലത്തോട്ടങ്ങളില്‍ നിന്നുമാണ് മോഷണം നടന്നിട്ടുള്ളത്. ബാക്കിയുള്ളവ സ്റ്റോറുകളില്‍നിന്നും ഏലക്ക വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുമാണ്. തോട്ടങ്ങളിലെ മോഷണങ്ങളില്‍ ഭൂരിഭാഗവും ശരമുള്‍പ്പെടെ മുറിച്ച് കടത്തിയാണ്. ഇതാണ് ഏലം കര്‍ഷകര്‍ക്ക് പ്രതിസന്ധി. ഏലത്തിന്റെ തട്ട നട്ട് രണ്ടുവര്‍ഷം കഴിയുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്. ഇതില്‍ പുതിയ ചിമ്പ് ഒരുവര്‍ഷം പൂര്‍ത്തിയായശേഷം ആയിരിക്കും കായ് ഉണ്ടാകുന്ന ശരം കിളിര്‍ക്കുന്നത്. തുടര്‍ന്ന് കൃത്യമായ പരിപാലനത്തിലൂടെയാണ് കര്‍ഷകര്‍ ഏലക്ക വിളവെടുപ്പില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ പരിപാലിച്ചുപോരുന്ന ഏലം ചെടികളുടെ ശരമുള്‍പ്പെടെയാണ് മോഷ്ടാക്കള്‍ ചെത്തിയെടുക്കുന്നത്. ശരം ചെത്തിയെടുക്കുന്നതോടെ ആ ചിമ്പിലെ കായ്ഫലം ഇല്ലാതാകുന്നു. ഈ ചിമ്പില്‍ മറ്റൊരു ശരം കിളക്കുന്നതിനും സാധ്യത വളരെയേറെ കുറവാണ്. പിന്നീട് തട്ടയില്‍ പുതിയ ചിമ്പ് മുളച്ച് പാകമായി പുതിയ ശരം വളര്‍ന്ന ശേഷമേ ഏലക്ക ഉണ്ടാകുകയുള്ളൂ. ഇതിന് ഏകദേശം ഒന്നര വര്‍ഷത്തോളം സമയമെടുക്കും. ഈ സാഹചര്യമാണ് കര്‍ഷകരെ കൂടുതല്‍ ദുരിതത്തില്‍ ആക്കുന്നത്. കഴിഞ്ഞദിവസം വാലുമ്മേല്‍ ജോസഫ് ചാക്കോ പാട്ടത്തിനെടുത്ത കൃഷി ചെയ്തിരുന്ന ഏലത്തോട്ടത്തില്‍ നിന്ന് ശരമുള്‍പ്പെടെ പറിച്ചുകടത്താന്‍ ശ്രമിച്ച മുണ്ടക്കയം കൂട്ടിക്കല്‍ കുന്നേല്‍പറമ്പില്‍ സുബിന്‍ വിശ്വംഭരനെ പൊലീസ് പിടികൂടിയിരുന്നു. മുമ്പും ഇയാള്‍ നിരവധി മോഷണം കേസുകളില്‍ പ്രതിയാണ്. മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിച്ച് മോഷണ ശല്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. മോഷ്ടാക്കള്‍ക്ക് പുറമേ വില ഇടിവും വളം കീടനാശിനി എന്നിവയുടെ വില വര്‍ധനവും തൊഴിലാളികളെ ലഭിക്കാനില്ലാത്തതും തൊഴിലാളികളുടെ കൂലി വര്‍ധനവും പ്രതിസന്ധികളാണ്. ഇതിനോടൊപ്പമാണ് കാലാവസ്ഥാ വ്യതിയാനവും വിവിധങ്ങളായ കീടബാധയും. ഇതെല്ലാം ചെറുകിട കര്‍ഷകരെയാണ് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഇക്കാര്യങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്കായിരിക്കും ഹൈറേഞ്ചിലെ ഏലം കാര്‍ഷിക മേഖല കടന്നുപോകുന്നത്.
What's Your Reaction?






