ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ ശക്തക്കും
ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ ശക്തക്കും

ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കാൻ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കാൻ കെഎസ്‌ഇബിയും പോലീസും സംയുക്ത പരിശോധന നടത്തും. അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ചു കയറി ഒറ്റപ്പാലം സ്വദേശി ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയതിനെ തുടര്‍ന്ന്, സുരക്ഷാ പരിശോധനകളെ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു.
അണക്കെട്ടിലെ നിലവിലെ പരിശോധനയിലെ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് പുറമെ പൊലീസിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി, ഹൈഡല്‍ ടൂറിസം വകുപ്പുകൾ സംയുക്തമായി ഡാം പരിസരങ്ങളില്‍ കർശന പരിശോധന നടത്തും. കൂടുതല്‍ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനും ഡാം പരിസരത്തുള്ള ഫെന്‍സിങ്ങിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു. വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നല്കുന്നതിനായി അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി.
അതേസമയം ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ചു കയറിയഒറ്റപ്പാലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. സ്വമേധയാ വരാൻ തയ്യാറായില്ലെങ്കില്‍ മറ്റ് വഴികള്‍ തേടാൻ തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ്, ഉന്നത ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ ഡി.വൈ.എസ്.പിമാരായ കെ.ആര്‍ ബിജു, ജില്‍സണ്‍ മാത്യു, ബന്ധപ്പെട്ട മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






