മാട്ടുക്കട്ട വില്ലേജ് പടിയില്‍ റോഡ് പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കല്‍ : ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തിനും കോടതിയുടെ നോട്ടീസ്
മാട്ടുക്കട്ട വില്ലേജ് പടിയില്‍ റോഡ് പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കല്‍ : ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തിനും കോടതിയുടെ നോട്ടീസ്

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട വില്ലേജ് പടിയില്‍ റോഡ് പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യു, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കി. റോഡ് പുറമ്പോക്കില്‍ താമസിക്കുന്നയാളാണ് കോടതിയെ സമീപിച്ചത്. വിഷയം നിയമപരമായി നേരിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അറിയിച്ചു. വില്ലേജ്പടിയില്‍ ഏതാനും കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും ഇല്ലെന്ന വില്ലേജ് ഓഫീസറുടെ കത്ത് ലഭിച്ചതോടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങി നല്‍കുകയും വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് 4 ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. ഇവരില്‍ മൂന്ന് കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ വീട് നിർമ്മാണം പൂര്‍ത്തിയാക്കി. വീട് നിർമ്മാണം പൂര്‍ത്തിയാകുമ്പോള്‍ റോഡ് പുറമ്പോക്കില്‍ നിന്ന് ഒഴിയണമെന്നായിരുന്നു വ്യവസ്ഥ. ഇതോടെ വീട് നിർമ്മാണം പൂര്‍ത്തിയാക്കിയവരോട് പുറമ്പോക്കില്‍ നിന്ന് മാറി താമസിക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കി. വീടും സ്ഥലവും ലഭിച്ചയാളാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കോടതിയില്‍ പരാതി നല്‍കിയത്.
പഞ്ചായത്തില്‍ നിന്നും പട്ടികജാതി വകുപ്പില്‍ നിന്നും വീട് ലഭിച്ചവരും വീടൊഴിയാതെ പുറമ്പോക്കില്‍ താമസിക്കുന്നുണ്ട്. ആനുകൂല്യം കൈപ്പറ്റി നിര്‍മ്മിച്ച വീടുകള്‍ വില്‍ക്കാനും വാടകയ്ക്ക് നല്‍കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഇത് തടയാനാണ് പുറമ്പോക്കില്‍ നിന്ന് ഒഴിയാന്‍ നിര്‍ദേശം നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു. പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
What's Your Reaction?






