വ്യാപക കൃഷിനാശം: കാലവർഷം കവർന്നത് കർഷക സ്വപ്നങ്ങൾ
വ്യാപക കൃഷിനാശം: കാലവർഷം കവർന്നത് കർഷക സ്വപ്നങ്ങൾ

ഇടുക്കി: ഈ വര്‍ഷം നേരത്തെ എത്തിയ കാലവര്‍ഷം കവര്‍ന്നെടുത്തത് ജില്ലയിലെ കര്‍ഷകരുടെ സ്വപ്നങ്ങള്‍ കൂടിയാണ്. അതിതീവ്ര മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ 200 ഹെക്ടര്‍ ഭൂമിയിലെ ഏലം കൃഷി നശിച്ചതായാണ് പ്രാഥമിക വിവരം. കഴിഞ്ഞ വര്‍ഷത്തെ കനത്ത വേനല്‍ ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് ഏലം കൃഷി പതിയെ ഉയര്‍ത്തെണീറ്റ് തുടങ്ങിയപ്പോഴാണ് അതിതീവ്ര മഴയും കാറ്റും വില്ലനായി എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ ജില്ലയില്‍ ആകെ 1159 കര്‍ഷകരുടെ ഉടമസ്ഥയില്‍ ഉള്ള 200 ഹെക്ടര്‍ ഭൂമിയിലെ ഏലം കൃഷി നശിച്ചു. 140 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. വിവിധ കൃഷി ഓഫീസുകളില്‍ നാശനഷ്ടം സംബന്ധിച്ച് അറിയിപ്പ് നല്‍കിയവരെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. നിലവില്‍ നൂറു കണക്കിന് ഏലം കര്‍ഷകര്‍ ഇനിയും അപേക്ഷ നല്‍കാനുണ്ടെന്നാണ് സൂചന. അങ്ങനെ എങ്കില്‍ നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരും മണ്‍സൂണിനൊപ്പം എത്തിയ കാറ്റ് ആണ് ഇത്തവണ വില്ലന്‍ ആയത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചെടികള്‍ നശിച്ചു. ഇത്തവണ മികച്ച വിലയും വിളവും ഉണ്ടായിരുന്നതിനാല്‍ വേനല്‍ ഏല്‍പിച്ച പ്രതിസന്ധിയെ അതിജീവിക്കാനാകുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ സ്‌പൈസസ് ബോര്‍ഡിന്റെയോ സഹായം ഉണ്ടായാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നും കര്‍ഷകര്‍ പറയുന്നു. മെച്ചപ്പെട്ട വിളവും വിലയും ലഭിക്കുന്ന സാഹചര്യത്തില്‍ ഒരുപാട് പ്രതീക്ഷയോടെ കൃത്യമായ വളപ്രയോഗവും ജലസേചനവും നടത്തി അമിത തുക മുടക്കി പരിപാലിച്ചുവന്നിരുന്ന ഏലം കൃഷിയാണ് കാറ്റും മഴയും കവര്‍ന്നത്.
What's Your Reaction?






