എഴുകുംവയല്‍ കുരിശുമല കയറ്റം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എഴുകുംവയല്‍ കുരിശുമല കയറ്റം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Mar 28, 2024 - 00:24
Jul 5, 2024 - 17:17
 0
എഴുകുംവയല്‍ കുരിശുമല കയറ്റം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
This is the title of the web page

ഇടുക്കി: കിഴക്കിന്റെ കാല്‍വരി എന്നറിയപ്പെടുന്ന എഴുകുംവയല്‍ കുരിശുമലയില്‍ ദുഃഖവെള്ളി ആചരണത്തിന്റെയും നോമ്പാചരണത്തിന്റെയും പശ്ചാത്താപത്തിന്റെയും ഭാഗമായുള്ള കുരിശുമല കയറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തീര്‍ത്ഥാടക ദേവാലയ റെക്ടര്‍ ഫാദര്‍ ജോര്‍ജ് പാടത്തെകുഴി ജനറല്‍ കണ്‍വീനര്‍ ജോണി പുതിയാപറമ്പില്‍ എന്നിവര്‍ അറിയിച്ചു. കുരിശുമല കയറുന്നതിനായി കേരളത്തില്‍ നിന്ന് കൂടാതെ തമിഴ്‌നാട് കര്‍ണാടക ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നു കൂടി വിശ്വാസികള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അര ലക്ഷത്തില്‍ കൂടുതല്‍ വിശ്വാസികള്‍ തീര്‍ത്ഥാടനത്തിന് എത്തുമെന്നാണ് പ്രതീക്ഷ.

തീര്‍ത്ഥാടകര്‍ക്ക് ഉള്ള വാഹന സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍, ആംബുലന്‍സ് സേവനം, വിശ്രമസ്ഥലങ്ങള്‍, കുടിവെള്ളം, നേര്‍ച്ച കഞ്ഞി, എന്നിവയെല്ലാം സജ്ജമാണ്. മാര്‍ച്ച് 29 ദുഃഖ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ടൗണ്‍ കപ്പേളയില്‍ നിന്നും അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കുന്ന പീഡാനുഭവ യാത്ര മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളും പിന്നിട്ട് മലമുകളിലെ തീര്‍ത്ഥാടക ദേവാലയത്തില്‍ ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങളും പീഡാനുഭവ സന്ദേശവും അഭിവന്ദ്യ പിതാവ് നല്‍കും. പ്രസിദ്ധ ശില്പി ജോസ് തെക്കനാല്‍ നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം, സംശയാലുവായ തോമായുടെ ചിത്രം, തിരുക്കല്ലറ, കേരളത്തില്‍ ആദ്യമായി നിര്‍മ്മിച്ച മിസേറിയ രൂപം എന്നിവ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിനുള്ള സൗകര്യങ്ങളും കുരിശുമലയില്‍ ഒരുക്കിയിട്ടുണ്ട് കുരിശുമലയില്‍ എത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും നേര്‍ച്ച കഞ്ഞിയും കുടിവെള്ളവും വിതരണം ചെയ്യും. അഭിവന്ദ്യ പിതാവിന്റെ കൂടെ പീഡാനുഭവ യാത്രയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് മുന്‍പായി ടൗണ്‍ കപ്പേളയില്‍ എത്തിച്ചേരണം.

കട്ടപ്പനയില്‍ നിന്നും നെടുങ്കണ്ടത്തു നിന്നും രാവിലെ 6 മണി മുതല്‍ കുരിശുമലയിലേക്ക് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തും. കട്ടപ്പന ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഇരട്ടയാര്‍ വലിയതോവാള വഴിയും, ഇടുക്കി തോപ്രാംകുടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ശാന്തി ഗ്രാം വെട്ടിക്കാമറ്റം വഴിയും അടിമാലി പാറത്തോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചിന്നാര്‍ ഇട്ടിത്തോപ്പ് വഴിയും, ചെമ്മണ്ണാര്‍ നെടുങ്കണ്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചേമ്പളം കൗന്തി വഴിയും കുമളി കമ്പംമെട്ട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുളിയന്മല വട്ടപ്പാറ കൗന്തി വഴിയും എഴുകുംവയലില്‍ എത്തിച്ചേരണ്ടതാണ്. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 9447521827 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow