വൃദ്ധയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ചെറുമകന്‍ കുറ്റക്കാരനെന്ന് കോടതി
വൃദ്ധയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ചെറുമകന്‍ കുറ്റക്കാരനെന്ന് കോടതി

ഇടുക്കി: വൃദ്ധയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ചെറുമകൻ കുറ്റക്കാരനെന്ന് തൊടുപുഴ രണ്ടാംഅഡീഷണൽ സെഷൻസ് കോടതി. വണ്ണപ്പുറം കുവപ്പുറം ആറുപങ്കിൽസിറ്റി പുത്തൻപുരയ്ക്കൽ വേലായുധന്റെ ഭാര്യ പാപ്പിയമ്മ(90)യെ കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ മകന്റെ മകൻ ശ്രീജേഷ്(36) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ജഡ്ജി കെ എൻ ഹരികുമാർ വ്യാഴാഴ്ച വിധി പറയും.
2020 മെയ് 14ന് രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഈസമയം പ്രതിയും അച്ഛൻ ശ്രീധരനും പാപ്പിയമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. വഴക്ക് ഉണ്ടാക്കിയ ശ്രീജേഷ് ശ്രീധരനെ കല്ലെറിഞ്ഞ് ഓടിച്ചു. ഇത് ചോദ്യം ചെയ്ത പാപ്പിയമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വൃദ്ധ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ് 18ന് മരിച്ചു.
കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യത്തെളിവുകളുടെയും പാപ്പിയമ്മയുടെ മരണമൊഴിയുടേയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നിർണായകമായി.
കാളിയാർ സ്റ്റേഷനിലെ മുൻ എസ്ഐ വി സി വിഷ്ണുകുമാർ അന്വേഷണം നടത്തിയ കേസിൽ സി ഐ ബി പങ്കജാക്ഷനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി കുര്യൻ ഹാജരായി.
What's Your Reaction?






