സത്രം എയര്‍ സ്ട്രിപ്പ് പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

സത്രം എയര്‍ സ്ട്രിപ്പ് പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

Nov 3, 2025 - 16:20
Nov 3, 2025 - 16:29
 0
സത്രം എയര്‍ സ്ട്രിപ്പ് പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
This is the title of the web page

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ വനവിസ്തൃതി വര്‍ധിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതായി ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. സത്രം എയര്‍ സ്ട്രിപ്പ് പദ്ധതി ആസൂത്രിതമായി ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ തെളിവുകള്‍ പുറത്തുവന്നു. യാതൊരു പഠനവുമില്ലാതെ 2017 സെപ്റ്റംബര്‍ 17ന് വള്ളക്കടവ് റിസര്‍വിന്റെ കരട് വിജ്ഞാപനം ഇറക്കി. മഞ്ചുമല വില്ലേജിലെ സര്‍വേ നമ്പര്‍ 182ലെ 262 ഏക്കര്‍ ഭൂമിയാണ് റിസര്‍വായി വിജ്ഞാപനം ചെയ്തത്. വിജ്ഞാപനമിറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഈ വില്ലേജിലെ ഇതേ സര്‍വേ നമ്പരിലെ ഭൂമിയില്‍ സത്രം എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 10 കോടി രൂപയുടെ രണ്ടാംഘട്ട വികസനത്തിനാണ് 2017 ജൂലൈ മൂന്നിന് അനുമതി നല്‍കിയത്. രണ്ടുമാസത്തിനുശേഷം സെപ്റ്റംബര്‍ 17ന് എയര്‍ സ്ട്രിപ്പിന് അനുവദിച്ച സര്‍വേ നമ്പറിലെ ഭൂമി ഉള്‍പ്പെടെ റിസര്‍വ് വനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. എയര്‍ സ്ട്രിപ്പിന്റെയും ട്രെയിനിങ് സെന്ററിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 15 ഏക്കര്‍ ഭൂമി കൂടി എന്‍സിസി ആവശ്യപ്പെട്ടെങ്കിലും റിസര്‍വ് വനത്തിലാണെന്നതിന്റെ പേരില്‍ ഭൂമി വിട്ടുനല്‍കുന്നതിന് വനംവകുപ്പ് തടസം നില്‍ക്കുന്നു. എയര്‍ സ്ട്രിപ്പിന് അനുവദിച്ച സര്‍വേ നമ്പരിലെ റവന്യു ഭൂമി റിസര്‍വ് വനമാക്കിയതിന് സര്‍ക്കാരും ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും മറുപടി പറയണമെന്നും ബിജോ മാണി പറഞ്ഞു. വള്ളക്കടവ് റിസര്‍വ് വനത്തിന്റെ വിജ്ഞാപനം മൂലം ഉണ്ടായിട്ടുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണത്തിന്റെ തടസം നീക്കി ട്രെയിനിങ് സെന്ററിന് ആവശ്യമായ ഭൂമി വിട്ടുനല്‍കണം. ഇതിനായി വള്ളക്കടവ് റിസര്‍വിന്റെ ഫോറസ്റ്റ് സെറ്റില്‍മെന്റ് നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി എന്‍സിസി ബറ്റാലിയനും എയര്‍ സ്ട്രിപ്പിനും ആവശ്യമായ ഭൂമിയും പട്ടയഭൂമിയും ഈ വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കാനുള്ള നടപടി ഇടുക്കി ആര്‍ഡിഒ സ്വീകരിക്കണം. വള്ളക്കടവ് റിസര്‍വിന്റെ കരട് വിജ്ഞാപനം റദ്ദാക്കി ഭൂമി റവന്യൂ ഭൂമിയായി നിലനിര്‍ത്തണം. മഞ്ചുമല വില്ലേജിലെ റവന്യു ഭൂമിയിലെ കൈയേറ്റം തടയാനാണ് റിസര്‍വ് വനമാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കൈയേറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ജില്ലയിലെ റവന്യു ഭൂമിയെല്ലാം സംരക്ഷിത വനമാക്കി മാറ്റുകയാണ്. കൈയേറ്റക്കാര്‍ക്കുവേണ്ടി കുടിയേറ്റക്കാരെ ദ്രോഹിക്കുകയാണ്. 22,047 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമാക്കി മാറ്റാന്‍ ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും മൗനാനുവാദം നല്‍കി. അതീവ രഹസ്യമായിട്ടാണ് പുതിയ റിസര്‍വ് വനങ്ങള്‍ വിജ്ഞാപനം ചെയ്യുന്നത്. വള്ളക്കടവിലെ പുതിയ സംരക്ഷിത വനത്തിന്റെ വിവരം 9 വര്‍ഷത്തിനുശേഷമാണ് പുറത്തുവരുന്നത്. റിസര്‍വ് വനമാക്കിയതിനാലാണ് എയര്‍ സ്ട്രിപ്പ് നിര്‍മാണം തടസപ്പെട്ടതെന്ന വിവരം ആര്‍ക്കുമറിയില്ല. 2006ലെ വി എസ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വാഗമണ്‍ റിസര്‍വിന്റെ വിവരം 19 വര്‍ഷത്തിനുശേഷമാണ് പുറത്തുവന്നത്. ജില്ലയില്‍ വിവിധ കാരണങ്ങളാല്‍ നിരവധി വില്ലേജുകളില്‍ കരമടയ്ക്കല്‍ നിര്‍ത്തിവച്ചിട്ടുണ്ട്. പട്ടയഭൂമി റിസര്‍വ് വനമാക്കിയതിന്റെ പേരില്‍ കരമടയ്ക്കല്‍ മുടങ്ങിയാലും ഉടമകള്‍ അറിയില്ല.
എയര്‍ സ്ട്രിപ്പിന് അനുവദിച്ച സര്‍വേ നമ്പറിലെ ഭൂമി ഉള്‍പ്പെടെ റിസര്‍വ് വനമായി വിജ്ഞാപനം ചെയ്ത വിവരം എംഎല്‍എയും എല്‍ഡിഎഫ് നേതാക്കളും അറിഞ്ഞിരുന്നോയെന്ന് വ്യക്തമാക്കണം. വാഗമണ്‍ റിസര്‍വ്, വള്ളക്കടവ് റിസര്‍വ്, കോലാഹലമേട് പൈന്‍ ഗാര്‍ഡന്‍ റിസര്‍വ് എന്നീ മൂന്ന് പുതിയ റിസര്‍വ് വനങ്ങളാണ് മുന്‍ എംഎല്‍എയുടെ കാലത്ത് പീരുമേട് താലൂക്കില്‍ വിജ്ഞാപനം ചെയ്തത്. 1500 എക്കര്‍ റവന്യൂ ഭൂമിയാണ് പീരുമേട്ടില്‍ മാത്രം വനമായി മാറുന്നത്. പുതിയ സംരക്ഷിത വനങ്ങളുടെ കരട് വിജ്ഞാപനങ്ങള്‍ റദ്ദാക്കി റവന്യൂ ഭൂമിയായി നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow