98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു
98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു

പോക്സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. യുവാവിന്റെ നിയമപോരാട്ടത്തെത്തുടർന്ന് യഥാർഥ കുറ്റവാളിയെ കണ്ടെത്താനും കഴിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ.എം.വിനീതി നെയാണ് ഡി.എൻ.എ. ഫലം വന്നപ്പോൾ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്
2019 ഒക്ടോബർ 14-നാണ് സംഭവങ്ങളുടെ തുടക്കം. ഉപ്പുതറ സർക്കാർ ആശുപത്രിയിൽ വന്ന പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന ഫലം വന്നു.തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെൺകുട്ടി പറഞ്ഞിരുന്നില്ല. എന്നാൽ കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പോലീസ് ബലമായി പിടികൂടി ആശുപത്രിയിൽ എത്തിച്ചുവെന്ന് വിനീത് പറയുന്നു.
പെൺകുട്ടിയും അമ്മയും വിനീതല്ല ഉത്തരവാദിയെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ഇതോടെ വിനീതിനെ സ്റ്റേഷനിൽ നിന്നും പറഞ്ഞുവിട്ടു. എന്നാൽ, പിന്നീട് പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി നൽകിയെന്നു പറഞ്ഞ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തുടർന്ന് വിനീത് 90 ദിവസം ജയിൽ കഴിഞ്ഞു. ഇതിനിടെ ഡി.എൻ.എ. ഫലം വന്നു. ഇതോടെ പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. പിന്നീട് തന്റെ അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. അർദ്ധസഹോദരൻ ജയിലിൽ പോകുകയും ചെയ്തു. എന്നാൽ ഡി.എൻ.എ. പരിശോധനയിൽ, കുഞ്ഞിന്റെ അച്ഛൻ ഇയാളുമല്ലെന്ന് കണ്ടെത്തി. കേസിന്റെ വിസ്താരം തുടങ്ങാത്തതിനാൽ ഇയാൾ ഇപ്പോഴും ജയിലിലാണ്.കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡി.എൻ.എ. പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്.
കുറ്റം ചെയ്യാതെ വിനീത് മാസങ്ങളാണ് ജയിലിൽ കഴിഞ്ഞത്. ഒപ്പം മാനനഷ്ടം, ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ ധനനഷ്ടം എന്നിവയെല്ലാം ഉണ്ടായിട്ടുമുണ്ട്. കൂടാതെ പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് അർദ്ധസഹോദരനും കുറ്റം ചെയ്യാതെ ജയിൽവാസം അനുഭവിക്കുകയാണ്.സർക്കാരിൽനിന്നും കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽനിന്നും നഷ്ടപരിഹാരം കിട്ടുംവരെ നിയമപോരാട്ടം നടത്തുമെന്നാണ് വിനീത് പറയുന്നത്.
What's Your Reaction?






