കാട്ടാന കലിയില്‍ രണ്ടര വര്‍ഷത്തിനിടെ പൊലിഞ്ഞത് 14 ജീവനുകള്‍
കാട്ടാന കലിയില്‍ രണ്ടര വര്‍ഷത്തിനിടെ പൊലിഞ്ഞത് 14 ജീവനുകള്‍
ഇടുക്കി: കാട്ടാന കലിയുടെ ഒടുവിലത്തെ ഇരയായി മധ്യപ്രദേശ് സ്വദേശി ശിവകുമാര്‍. രണ്ടര വര്‍ഷത്തിനിടെ പൊലിഞ്ഞത് 14 ജീവനുകള്‍. ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് മൂന്നുപേര്‍ക്ക്. കാട്ടാന ആക്രമണത്തിന് പരിഹാരം കാണാതെ വനംവകുപ്പ്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്നതിനിടെ ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശി മാരി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം മകളുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശാന്തന്‍പാറ പേത്തൊട്ടിയില്‍വച്ച് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചപ്പന് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ രാത്രിയില്‍ മധ്യപ്രാദേശില്‍നിന്ന് ജോലിക്കായെ്തതിയ ശിവകുമാറിനും ജീവന്‍ നഷ്ടമായി. ഓരോ മരണം നടക്കുമ്പോഴും കാട്ടാന അക്രമണത്തിന് അടിയന്തിര പരിഹാരം കാണുമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല. മാരിയുടെ മരണശേഷം മതികെട്ടാനിലെ അപകടകാരികളായ ആനകളെ പിടിച്ചുമാറ്റണമെന്ന് ജനപ്രതിനിധികള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. നിരന്തരം കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയായ ചിന്നക്കനാലില്‍ പ്രത്യേക ആര്‍ആര്‍ടി യൂണിറ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല. കഴിഞ്ഞ രാത്രിയില്‍ ഒറ്റയാന്‍ ജനവാസ മേഖലയില്‍ ഇറങ്ങിയത് വനം വകുപ്പ് അറിഞ്ഞിരുന്നില്ല. കൃത്യമായ നിരീക്ഷണം ഇല്ലാത്തതിനാല്‍ അപകട സാധ്യത ജനങ്ങളെ അറിയിക്കാനും സാധിച്ചില്ല. കാട്ടാന അക്രമണത്തിന് പരിഹാരമായി ശാന്തന്‍പാറ, കാഞ്ഞിരവേലി, മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ ഹാങ്ങിങ് സോളാര്‍ വേലി, 2023 ഇല്‍ പീരുമേട്ടില്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടി യൂണിറ്റ് തുടങ്ങിയവയൊന്നും ഇതുവരെയും യാഥാര്‍ത്ഥ്യമായിട്ടില്ല.
What's Your Reaction?