ജില്ലയിലെ വനവിസ്തൃതി വർധിപ്പിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണം: കോൺഗ്രസ്
ജില്ലയിലെ വനവിസ്തൃതി വർധിപ്പിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണം: കോൺഗ്രസ്

ഇടുക്കി: കൃഷിഭൂമികൾ പിടിച്ചെടുത്ത് വനവിസ്തൃതി വർധിപ്പിക്കാനുള്ള സർക്കാർ നീക്കം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിഎച്ച്ആർ മേഖലയെ മുഴുവൻ സംരക്ഷിത വനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി ഇടുക്കിക്കാരെ ദ്രോഹിച്ചു.
കൂടാതെ ജില്ലയിലെ കൃഷിഭൂമികളും വനമാക്കിമാറ്റാനുള്ള പിണറായി സർക്കാരിന്റെ ആസൂത്രിത നീക്കങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2016 മുതലുള്ള വനം വകുപ്പിന്റെ വാർഷിക ഭരണ റിപ്പോർട്ട് പരിശോധിച്ചാൽ ഇടുക്കി ജില്ലയിലെ കർഷകരെ ദ്രോഹിച്ചതിൻ്റെ രേഖകൾ ലഭ്യമാണ്. 2016വരെ സംസ്ഥാനത്തെ ആകെ വനവിസ്തൃതി വനം വകുപ്പിന്റെ കണക്ക് പ്രകാരം 11309.4754 ചതുരശ്രകിലോമീറ്റർ ആണ്. എന്നാൽ, 2024 ആയപ്പോൾ ആകെ വനവിസ്തൃതി 11531.139 ചതുരശ്രകിലോമീറ്ററായി വർധിച്ചു. 221.66 ചതുരശ്രകിലോമീറ്ററിന്റെ വർധനയാണ് 8 വർഷംകൊണ്ട് സംസ്ഥാനത്ത് ഉണ്ടായത്. ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത വർധിച്ചതിൽ 146.865 ചതുരശ്രകിലോമീറ്ററും വനം വകുപ്പിന്റെ മൂന്നാർ ഡിവിഷന് കീഴിലാണെന്നതാണ്. 2016 ന് ശേഷം വനം വകുപ്പിന്റെ കോട്ടയം, മൂന്നാർ ഡിവിഷനുകൾക്ക് കീഴിൽ 37,023 ഏക്കർ ഭൂമി പുതിയതായി സംരക്ഷിത വനമാക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം ഈ കാലയളവിൽ ജില്ലയിൽ നിന്നുള്ള എം.എം. മണി മന്ത്രിയാണ്. മൂന്നാർ ഡിവിഷനിൽ മാത്രം 36,291 ഏക്കർ ഭൂമി പുതുതായി സംരക്ഷിത വനമാക്കാനാണ് സർക്കാരിന്റെ നീക്കം. വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ട് കൂടാതെ വനംമന്ത്രി ജൂൺ മാസത്തിൽ നിയമസഭയിൽ നൽകിയ മറുപടിയിലും ഈ കണക്കുകൾ ആവർത്തിക്കുന്നുണ്ട്.
ഈ സർക്കാർ ചെങ്കുളത്തും ചിന്നക്കനാലിലും കുമളിയിലും 1100 ഏക്കർ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്തുവെന്ന് എംഎം മണിയുടെ ചോദ്യത്തിന് വനം മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. കൃഷി ഭൂമിയുൾപ്പടെയാണ് ഇവിടെ വനമാക്കി മാറ്റിയത്. പദ്ധതിപ്രകാരം സംരക്ഷിത വനമാക്കാനുള്ള ബാക്കി 35,000 ഏക്കർ ഭൂമി ജില്ലയിൽ എവിടെയാണെന്ന് സർക്കാർ വ്യക്തമാക്കണം.
സി എച്ച് ആർ കേസിൽ വനം - റവന്യൂ വകുപ്പുകൾ കർഷക വിരുദ്ധനിലപാട് സ്വീകരിക്കുന്നതിന് പിന്നിൽ വനമാക്കാനുള്ള ബാക്കി 35,000 ഏക്കർ ഭൂമി കണ്ടെത്താനുള്ള നീക്കമാണെന്ന് സംശയിക്കുന്നു. സിഎച്ച്ആർ റിസർവ് വനമാണെന്നും രണ്ട് ലക്ഷം ഏക്കറിന് മുകളിൽ ഭൂമി സിഎച്ച്ആറിൽ ഉണ്ടാകാമെന്നും വിവിധ കേസുകളിൽ റവന്യു വകുപ്പ് നിലപാട് സ്വീകരിച്ചത് ഇതിന്റെ ഭാഗമാണ്.
വിദേശ ഫണ്ട് വാങ്ങി ജില്ലയിൽ ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു സിപിഎം പറഞ്ഞിരുന്നത്. ഇതിനെതിരെ വനം വകുപ്പിന്റെ ഓഫീസിന് മുൻപിൽ സമരവും നടത്തിയിരുന്നു. ജില്ലയിൽ ഒരിഞ്ച് ഭൂമിപോലും ഇനി വനമാക്കാൻ അനുവദിക്കില്ലന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, വിദേശ ഫണ്ട് വാങ്ങിയതും വനവിസ്തൃതി വർധിപ്പിച്ചതും എൽഡിഎഫ് സർക്കാരാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. കർഷകരെ കുടിയൊഴിപ്പിക്കാതെ ഇനി ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കാൻ കഴിയില്ലെന്നിരിക്കെ ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം. മന്ത്രിയാകും മുൻപ് മുല്ലപ്പെരിയാർ ഡാമിന് ബലം പോരെന്നും മന്ത്രിയായപ്പോൾ മുല്ലപ്പെരിയാറിന് ബലമുണ്ടെന്നും വിശ്വസിക്കുന്ന റോഷി അഗസ്റ്റിൻ അതേ നിലപാടുള്ളതിനാലാണോ അതോ സിപിഎമ്മിനെ ഭയന്നിട്ടാണോ ഇത്രയധികം കർഷകദ്രോഹ നടപടികൾ ഉണ്ടാകുമ്പോഴും പ്രതികരിക്കാത്തതെന്നും വ്യക്തമാക്കണമെന്നും ബിജോ മാണി വാർത്താസമ്മേളനത്തിൽ അവശ്യപ്പെട്ടു. കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, അര്‍ണോള്‍ഡ് മുല്ലശേരി എന്നിവരും പങ്കെടുത്തു.
What's Your Reaction?






