കട്ടപ്പന നഗരസഭയിൽ കുടിവെള്ള വിതരണം : 38.87 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ
കട്ടപ്പന നഗരസഭയിൽ കുടിവെള്ള വിതരണം : 38.87 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജൽജീവൻ മിഷന്റെ ബൃഹത് കുടിവെള്ള പദ്ധതിക്കായി കട്ടപ്പന നഗരസഭാപരിധിയിൽ 38.87 കോടി രൂപ കൂടി ചെലവഴിക്കും. ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കട്ടപ്പന നഗരസഭയേയും കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയുള്ള പദ്ധതിയാണിത്. കാഞ്ചിയാർ പഞ്ചായത്തിലെ കൽത്തൊട്ടിയിൽനിന്ന് പൈപ്പ് ലൈനും നരിയമ്പാറ ടോപ്പ്, നരിയമ്പാറ ജങ്ഷൻ എന്നിവിടങ്ങളിൽ പമ്പ് ഹൗസ്, ടാങ്ക് എന്നിവയും നഗരസഭാപരിധിയിലെ കൊച്ചുതോവാള, മുളകരമേട് എന്നിവിടങ്ങളിൽ നിലവിലുള്ള സംഭരണ ടാങ്കുകളിലേക്കുള്ള പൈപ്പ് ലൈനുകളും സ്ഥാപിക്കാൻ തുക വിനിയോഗിക്കും. അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽനിന്ന് പ്രത്യേക പൈപ്പ് സ്ഥാപിച്ച് കല്ലുകുന്നിലെ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ വെള്ളം ശേഖരിച്ച് നഗരസഭാപരിധിയിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും.
കല്ലുകുന്നിൽ പുതിയ ടാങ്ക് നിർമിക്കുന്നതോടെ ഉയർന്ന പ്രദേശങ്ങളിലും ജലവിതരണം യാഥാർഥ്യമാകും. അഞ്ചുരുളി പ്ലാന്റിന്റെ നിർമാണ ജോലികൾക്ക് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തോണിത്തടിയിലെ ചെക്ക്ഡാം നിർമാണത്തിന് കെഎസ്ഇബി അനുമതി നൽകിയതോടെ പ്രാരംഭ നടപടി തുടങ്ങി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അമൃത് പദ്ധതിയിലൂടെ ആദ്യഘട്ടം ലഭിച്ച 17 കോടി രൂപയുടെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞമാസം 20.60 കോടിയും അനുവദിച്ചിരുന്നു. വിതരണ ശൃംഖലയ പൂർത്തിയാകുമ്പോൾ 8000ലേറെ കുടിവെള്ള കണക്ഷനുകൾ നൽകാൻകഴിയും. ബാക്കിയുള്ള പ്രദേശങ്ങളിൽ ശുദ്ധജല വിതരണത്തിന് 100 കോടിയുടെ വിശദമായ പദ്ധതി തയാറാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
What's Your Reaction?






