കുതിച്ച് ഏലക്ക വില: കർഷകർക്ക് പ്രയോജനപ്പെടില്ല
കുതിച്ച് ഏലക്ക വില: കർഷകർക്ക് പ്രയോജനപ്പെടില്ല

ഇടുക്കി: ഏലച്ചെടികൾ വ്യാപകമായി നശിക്കുകയും ഉൽപ്പാദനം കുത്തനെ ഇടിയുകയും ചെയ്തതോടെ സ്‌പൈസസ് ബോർഡിന്റെ ഇ ലേലത്തിൽ ഏലക്ക വില 2000 കടന്നു. ശനിയാഴ്ച നടന്ന കെസിപിഎംസി ഏജൻസിയുടെ ലേലത്തിൽ ശരാശരി വില 2134.8 രൂപയാണ്. 177 ലോട്ടുകളിലായി പതിഞ്ഞ 56,577 കിലോ ഏലക്കയും വിറ്റുപോയി. 2708 രൂപയാണ് ഉയർന്ന വില. രണ്ടാമത് നടന്ന ഗ്രീൻ കാർഡമം ട്രേഡിങ് കമ്പനിയുടെ ലേലത്തിൽ ശരാശരി വില 2099.77 രൂപയും ഉയർന്ന വില 3013 രൂപയുമാണ്. 1000 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 19,725 കിലോ ഏലക്കയും വിറ്റു.
മൂന്നാഴ്ചയ്ക്കിടെ കിലോഗ്രാമിന് 400 രൂപയിലേറെ വർധനയുണ്ടായി. എന്നാൽ ചെറുകിട കർഷകർക്ക് ഉൾപ്പെടെ ഉൽപ്പന്നം കൈവശമില്ലാത്തതിനാൽ ഇപ്പോഴത്തെ വില വർധന പ്രയോജനപ്പെടില്ല. ഇ- ലേലത്തിൽ വിൽപ്പനയ്ക്ക് എത്തുന്ന കർഷകരുടെ ഉൽപ്പന്നം വളരെ കുറവാണ്. ഉൽപ്പാദനക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം വിളവെടുക്കുന്ന ഉൽപ്പന്നം അപ്പോൾ തന്നെ വിറ്റഴിക്കുകയാണ് കർഷകർ.
ഇപ്പോൾ ലേലത്തിൽ വിൽപ്പനയ്ക്ക് എത്തുന്ന ഉൽപ്പന്നത്തിൽ ഭൂരിഭാഗവും ഇടനിലക്കാർ റീപൂളിങ് നടത്തുന്നതാണെന്നാണ് ആക്ഷേപം. കൂടാതെ, ഏതാനും ദിവസങ്ങളായി ചില ലേലങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏലക്ക മുഴുവൻ വിറ്റുപോകുന്നുണ്ട്. ഉൽപ്പാദനം ഗണ്യമായി കുറയുകയും കർഷകരുടെ പക്കൽ ഉൽപ്പന്നം ഇല്ലാത്തതും വീണ്ടും വില വർധിക്കാൻ കാരണമാകുമെന്നാണ് സൂചന.
What's Your Reaction?






