സഞ്ചാരികളേ സ്വാഗതം, അഞ്ചുരുളി മുനമ്പിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കി

സഞ്ചാരികളേ സ്വാഗതം, അഞ്ചുരുളി മുനമ്പിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കി

May 14, 2025 - 16:49
 0
സഞ്ചാരികളേ സ്വാഗതം, അഞ്ചുരുളി മുനമ്പിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കി
This is the title of the web page

ഇടുക്കി: കാഴ്ചകളുടെ കലവറയായ അഞ്ചുരുളി മുനമ്പ്് സഞ്ചാരികള്‍ക്കായി തുറന്നുനല്‍കി. കാനന പാതയും മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുനമ്പും ചരിത്രം വിളിച്ചോതുന്ന  മുനിയറകളുടെ അവശേഷിപ്പുകളുമാണ് സഞ്ചരികളെ കാത്തിരിക്കുന്നത്. വനംവകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍  ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് കുഴികാട്ടില്‍ നിര്‍വഹിച്ചു.അഞ്ചുരുളി ജലാശയത്തിന്റെ തെക്കേക്കരയിലാണ് മുനമ്പ് സ്ഥിതി ചെയ്യുന്നത്. കട്ടപ്പന കാഞ്ചിയാര്‍ പള്ളിക്കവലയില്‍ നിന്ന് പേഴുംകണ്ടം റോഡില്‍ കൂടി ഏകദേശം രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേക്കിന്‍ കൂപ്പ് എത്തും. അവിടെയാണ് മുനമ്പിലേക്കുള്ള പ്രവേശന കവാടം. പിന്നീട് സഞ്ചാരികളെ ആദ്യം ആകര്‍ഷിക്കുന്നത് കാനന പാതയാണ്. ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ഓളം വനത്തിലൂടെ കാല്‍നടയായി സഞ്ചരിക്കണം. പ്രകൃതി ഒരുക്കിയ  നിരവധി കൗതുകങ്ങള്‍ കണ്ടുകൊണ്ടുള്ള യാത്ര തുടക്കം മുതലേ ഏതൊരാള്‍ക്കും ഏറെ ആസ്വാദ്യകരമാണ്. കാനന പാതകള്‍ താണ്ടി എത്തുന്നത്  പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകളുടെ കലവറയിലേക്കാണ്. പച്ചപ്പുവിരിച്ച് നീണ്ടുകിടക്കുന്ന  മുനമ്പിന്റെ മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇതിലൂടെ നടന്നു ചെല്ലുന്നത്  കടലിന് സമാനമായി അനുഭൂതി പകരുന്ന അഞ്ചുരുളി  മുനമ്പിലാണ്. ഓളം തല്ലുന്ന വെള്ളം തിരമാലുകളുടെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. അതോടൊപ്പം പൂര്‍വികരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തതിന്റെ അടയാളങ്ങള്‍ എന്ന് വിശ്വസിക്കുന്ന മുനിയറകളുടെ ശേഷിപ്പുകള്‍ ഇവിടെ കാണാന്‍ സാധിക്കും. കൂടാതെ നിരവധി നന്നങ്ങാടികളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. അഞ്ചുരുളി തുരങ്കത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളും കരടിയള്ള് എന്നറിയപ്പെടുന്ന ഗുഹയുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. മേഖലയില്‍ നിരവധിയാളുകള്‍ എത്തുകയും അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ വനം വകുപ്പ് ഇവിടെക്കുള്ള സന്ദര്‍ശനം വിലക്കിയിരുന്നു. എന്നാല്‍ ചിലര്‍ വിലക്കുകള്‍ ലംഘിച്ച് മേഖലയില്‍ അതിക്രമിച്ചു കയറുന്നത് തുടര്‍ച്ചയായി. സാമൂഹ്യവിരുദ്ധ ശല്യവും മാലിന്യം തള്ളലും മേഖലയെ വികൃതമാക്കി. നിരവധി വിനോദസഞ്ചാരികള്‍ ഇവിടെ എത്താന്‍ തുടങ്ങിയതോടെ പലപ്പോഴും വനംവകുപ്പിന് നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യമാണ് ഇവിടെ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആശയത്തിലേയ്ക്ക് വനപാലകരെ എത്തിച്ചത്. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉന്നത അധികാരികള്‍ അനുമതി നല്‍കി. 10 പേരടങ്ങുന്ന എസ്എജി രൂപീകരിച്ച് അതിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുനമ്പ് കാണാനെത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നാല് ഗൈഡുമാര്‍ ഉള്‍പ്പെടെ മേഖലയില്‍ ഉണ്ടാകും. കൂടാതെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ  ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നും നല്‍കും. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം. 

What's Your Reaction?

like

dislike

love

funny

angry

sad

wow