കേന്ദ്ര സര്‍ക്കാർ പദ്ധതികളിലൂടെ ഇടുക്കിയും മുന്നേറുന്നു: ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍
കേന്ദ്ര സര്‍ക്കാർ പദ്ധതികളിലൂടെ ഇടുക്കിയും മുന്നേറുന്നു: ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍

ഇടുക്കി: നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളിലൂടെ ഇടുക്കി ജില്ലയും മുന്നേറുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ചെറുതോണിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 11 വര്‍ഷംകൊണ്ട് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രചാരണങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. 2023-ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വനസംരക്ഷണ നിയമഭേദഗതിയിലൂടെ ജില്ലയിലെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് വീടുകള്‍ നല്‍കി, കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ വര്‍ഷം 6000 രൂപ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നു. ഉജ്വല്‍ യോജനയിലൂടെ നിരവധി വീട്ടമ്മമാര്‍ക്കാണ് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുന്നത്. 80% സബ്‌സിഡിയില്‍ കര്‍ഷക സംഘങ്ങള്‍ക്ക് 10 കോടിയും നല്‍കി. ഭാരത് മാലാ പദ്ധതി പ്രകാരം തടിയമ്പാട് 32 കോടി ചിലവില്‍ പാലവും, ചെറുതോണിയില്‍ 25 കോടിയുടെ പാലവും നിര്‍മിച്ചു. കട്ടപ്പനയില്‍ 125 കോടിക്ക് 100 കിടക്കകളുള്ള ഇഎസ്‌ഐ ഹോസ്പിറ്റല്‍ നിര്‍മാണമാരംഭിക്കുകയും ചെയ്തു. ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി വാഗമണ്‍ ടൂറിസത്തിന് 100 കോടി അനുവദിച്ചു. 12 കോടിയുടെ ശൗചാലയങ്ങള്‍ നിര്‍മിച്ചു, 68 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് 52.5 കോടി രൂപ മുദ്ര വായ്പയായി സര്‍ക്കാര്‍ നല്‍കി. ആയുഷ്മാന്‍ ഭാരത്, മുദ്രയോജന, പിഎംജിഎസ്‌വൈ കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, വിള ഇന്‍ഷ്വറന്‍സ്, ആയുഷ്മാന്‍ പദ്ധതിയിലൂടെ ആരോഗ്യകേന്ദ്രങ്ങള്‍, ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍, പോഷന്‍ പദ്ധതിയിലൂടെ പോഷന്‍ അഭയാന്‍ തുടങ്ങി ആരോഗ്യമേഘലയിലും വികസനം ഉറപ്പാക്കി. ഇടുക്കിയില്‍ 71,624 പേര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നു. കേന്ദ്രസര്‍ക്കാര്‍ 11 വര്‍ഷംകൊണ്ട് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രചാരണങ്ങള്‍ നടത്തുമെന്നും, എല്‍ഡിഎഫും, യുഡിഎഫും ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി കബളിപ്പിക്കുമ്പോള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വികസനമാണ് ജനങ്ങളിലെത്തിക്കുന്നതെന്നും ഭാരവാഹികളായ ന്യൂനപക്ഷ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യൂ, കെ കുമാര്‍, ഡി സന്തോഷ് കുമാര്‍, ലീന, അമ്പിളി രാജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?






