സാമൂഹ്യ വിരുദ്ധരുടെ താവളമായി വനിതാ ശൗചാലയം
സാമൂഹ്യ വിരുദ്ധരുടെ താവളമായി വനിതാ ശൗചാലയം

കുമളി ടൗണിനു നടുവിൽ ലക്ഷങ്ങൾ ചിലവഴിച്ച് അടുത്തിടെ നിർമ്മിച്ച വനിതാ ശൗചാലയം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി.ശൗചാലയത്തിൻ്റെ വാതിൽക്കൽ പതിവായി നിൽക്കുന്ന സാമൂഹ്യ വിരുദ്ധർക്കിടയിലൂടെ വേണം സ്ത്രീകൾക്ക് കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ. ശൗചാലയ കെട്ടിടം കരാറെടുത്ത നടത്തിപ്പുകാരൻ ലോട്ടറി വ്യാപാരവും വാരികകളുടെ വ്യാപാരവും കെട്ടിടത്തിനുള്ളിൽ നടത്തുന്നത് കൊണ്ട് സ്ത്രീകൾ ഏറെ പ്രയാസപ്പെടുന്നു. കുമളി പഞ്ചായത്ത് വക ബസ്റ്റാൻ്റിനു സമീപത്തെ ശൗചാലയമാണ് അധികൃതരുടെ കൺമുന്നിൽ സാമൂഹ്യ വിരുദ്ധരുടെയും ലോട്ടറി കച്ചവടത്തിൻ്റെയും കേന്ദ്രമായി മാറിയത്. സമീപത്തുണ്ടായിരുന്ന പുരുഷൻമാരുടെ ശൗചാലയ കെട്ടിടത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വനിതാ ശൗചാലയത്തിൻ്റെ മുകൾ നിലയാണ് പുരുഷൻമാർക്കായി നൽകിയിട്ടുള്ളത്. എന്നാൽ, ഇക്കാര്യം വ്യക്തമാക്കുന്ന ബോർഡില്ല.ശൗചാലയം ആധുനിക രീതിയിൽ നിർമ്മിച്ചതാണെങ്കിലും ഉള്ളിൽ പ്രവേശിക്കണമെങ്കിൽ മൂക്ക് പൊത്തണം. ടൗണിനു നടുവിലെ ഏക ശൗചാലയ കെട്ടിടത്തിൻ്റെ മുൻവശം കൈയ്യേറി ചെരുപ്പ് തയ്യട്ട ലോട്ടറി, മറ്റ് വ്യാപാരങ്ങളും പതിവ് കാഴ്ചയാണ്.സ്ത്രീകളും കുട്ടികളും ധാരാളമായെത്തുന്ന ശൗചാലയ കെട്ടിടത്തിൽ സ്വകാര്യതയും സുരക്ഷിതത്വത്തിനും വെല്ലുവിളി ഉയർന്നിട്ടും പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കുന്നില്ലന്ന് നാട്ടുകാർ പറയുന്നു. ശബരിമല തീർത്ഥാടന കാലത്ത് കുമളിയിൽ വന്നിറങ്ങുന്ന ആയിരകണക്കിന് തീർത്ഥാടകർക്കും ആശ്രയം വൃത്തിഹീനവും ദുർഗന്ധം പരത്തുന്നതുമായ ഈ ശൗചാലയം മാത്രമാണ്.
What's Your Reaction?






