പഞ്ചായത്ത് വസ്തു വാങ്ങിയതിൽ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി
പഞ്ചായത്ത് വസ്തു വാങ്ങിയതിൽ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി

ചട്ടംലംഘിച്ച് ചുരക്കുളം തോട്ടഭൂമിയിൽ നിന്ന് പഞ്ചായത്ത് അഞ്ചേക്കർ സ്ഥലം വാങ്ങിയ ഇടപാടിൽ അഴിമതി നടന്നുവെന്ന പരാതിയിൽ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. പഞ്ചായത്ത് വസ്തു വാങ്ങിയതിലെ അഴിമതി സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നാവാശ്യപ്പെട്ട് കുമളി സ്വദേശി സജിമോന് സലിം നല്കിയ ഹർജിയിലായാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തിൽ മുൻ സെക്രട്ടറിക്കും നിലവിലെ ഭരണ സമിതി അംഗങ്ങൾക്കും എതിരെ അന്വേഷണം നടത്താൻ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിട്ടു.
1963-ലെ കേരളാ ഭൂപരിഷ്കരണ നിയമത്തിലെ 81 (ഇ) വകുപ്പ് ലംഘിച്ച് ഭൂമി വാങ്ങിയെന്നാണ് പരാതി. കുമളി പഞ്ചായത്ത് മുൻ സെക്രട്ടറിയും ഇപ്പോഴുള്ള ഭരണ സമതിയിലെ 20 അംഗങ്ങൾ എന്നിവർക്ക് എതിരെയാണ് അഴിമതി ആരോപിച്ച് ഹർജിക്കാരൻ പരാതി നൽകിയിരിക്കുന്നത്. വ്യക്തമായ പ്ലാനും പദ്ധതിയും കൂടാതെയാണ് പ്രോജക്ട് അവിഷ്കരിച്ചിട്ടുള്ളത്. സ്ഥലം വാങ്ങൽ പോലുള്ള പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ഓരോ ആവശ്യത്തിനും എത്ര ഭൂമി വേണമെന്ന് നിർണ്ണയിച്ച് അതിന് അനുസൃതമായി ആണ് ഭൂമി വാങ്ങേണ്ടത്. എന്നാൽ, ഓരോ ആവശ്യത്തിനും വേണ്ട ഭൂമി വ്യക്തമായി നിർണ്ണയിച്ചിട്ടില്ല. നാല് ആവശ്യങ്ങൾക്ക് ഭൂമി വാങ്ങുന്നതിനാണ് ആദ്യം തീരുമാനമെടുത്തത്. എന്നാൽ, പിന്നീട് ആറ് ആവശ്യങ്ങൾക്കായി മാറ്റുകയായിരുന്നു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയും ഭരണസമിതിയും പ്രോജക്ടുകൾക്ക് അംഗീകാരം ലഭ്യമാക്കുന്നതിന് മുമ്പായിട്ടാണ് ഭൂമി വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടുള്ളത്. കൂടാതെ പഞ്ചായത്തിന്റെ പൊതു ആവശ്യങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് പ്രോജക്ട് തയ്യാറാക്കി അംഗീകാരം പോലും നേടാതെയാണ് ക്വട്ടേഷന് നടപടികൾ സ്വീകരിച്ചത്. പദ്ധതികൾ അംഗീകരിക്കുന്നിനു മുമ്പ് ക്വട്ടേഷൻ സ്വീകരിച്ചത് ക്രമ വിരുദ്ധമാണെന്നും പഞ്ചായത്തിന് മൈതാനം പണിയുന്നതിനായി തോട്ടഭൂമിയിൽ വാങ്ങിയ സ്ഥലം 45 ഡിഡ്രിയിൽ കൂടുതൽ ചെരിവുള്ളതാണ്. ഈ ഭൂമിയ്ക്ക് ഇത്രയ്ക്കും വിലയൊരുക്കി നല്കിയത് അഴിമതിയ്ക്ക് വഴിവെച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 11,13(എ) എന്നീ കുറ്റങ്ങൾക്ക് പ്രഥമദൃഷ്ട്ട്യ തെളിവുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനും, ജനപ്രതിനിധികൾക്കും എതിരെ കേസ് എടുക്കുന്നതിലേക്കായി മുൻകൂർ സർക്കാർ അനുമതി ഹാജരാക്കാൻ ഹർജിക്കാരനോട് നിര്ദ്ദേശിച്ചു. മുൻകൂർ അനുമതിയെന്നത് നടപടിക്രമം മാത്രമാണെന്നും, സർക്കാർ അനുമതിക്കായി ഉടൻ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്കുമെന്നും ഹര്ജിക്കാരൻ പറഞ്ഞു.
What's Your Reaction?






