കട്ടപ്പന ബിആർസിയിലെ സാമ്പത്തിക ക്രമക്കേട്: 4 വർഷത്തിനിടെ തട്ടിയത് ഒരുകോടി രൂപ: മുന്‍ കരാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്
കട്ടപ്പന ബിആർസിയിലെ സാമ്പത്തിക ക്രമക്കേട്: 4 വർഷത്തിനിടെ തട്ടിയത് ഒരുകോടി രൂപ: മുന്‍ കരാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്
ഇടുക്കി: കട്ടപ്പന ബിആര്‍സിയില്‍ ഒരുകോടി രൂപയുടെ ക്രമക്കേട് നടത്തിയ മുന്‍ കരാര്‍ ജീവനക്കാര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. അക്കൗണ്ടന്റായിരുന്ന അശോക് വി ജോസഫ്(42), എംഐഎസ് കോ ഓര്‍ഡിനേറ്ററായിരുന്ന അഞ്ജലി ദാസ്(39) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്റേണല്‍ ഓഡിറ്റുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും പിരിച്ചുവിടുകയും 32 ലക്ഷം രൂപ തിരിച്ചടപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂണില്‍ ജില്ലാ ഓഫീസ് അക്കൗണ്ടന്റ് നടത്തിയ പ്രാഥമിക പരിശോധനയില്‍ 2.5 ലക്ഷം രൂപയുടെ ക്രമക്കേടാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് മുന്‍ ബിപിസി നടത്തിയ ഓഡിറ്റില്‍ 30 ലക്ഷം രൂപ ഇരുവരും കബളിപ്പിച്ചതായി വ്യക്തമായി. ഇതുസംബന്ധിച്ച് ജില്ലാ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നിലവില്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് 2022 ഏപ്രില്‍ മുതല്‍ കഴിഞ്ഞ ജൂണ്‍ 30 വരെ ഒരുകോടി രൂപ ഇവര്‍ തട്ടിയതായി കണ്ടെത്തിയിരിക്കുന്നത്. ബിആര്‍സിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഓഫീസില്‍നിന്ന് ലഭിച്ച പണം ഇരുവരും സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി. വിദേശത്തേയ്ക്ക് പോയ അഞ്ച് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ രാജിവിവരം മറച്ചുവച്ച് ഇവരുടെ വേതനവും തട്ടി. ബിപിസിയുടെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. ക്രമക്കേട് പുറത്തായതോടെ അക്കൗണ്ട് രേഖകളും മറ്റ് തെളിവുകളും ഇരുവരും ചേര്‍ന്ന് ഓഫീസില്‍നിന്ന് മുക്കിയതായും തെളിഞ്ഞിരുന്നു.
What's Your Reaction?