ഭക്തി സാന്ദ്രമായി എഴുകുംവയൽ കുരിശുമല
ഭക്തി സാന്ദ്രമായി എഴുകുംവയൽ കുരിശുമല

ഇടുക്കി : വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ച ,എഴുകുംവയൽ കുരിശുമല ഭക്തി സാന്ദ്രമായി. നോമ്പുകാല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയായ ഇന്ന് നാനാജാതി മതസ്ഥരായ വിശ്വാസികൾ മല കയറി. രാവിലെ 9:45 നു മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിച്ച പീഡാനുഭവയാത്രയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കുരിശുമലയിൽ നടന്ന തിരുകർമ്മങ്ങൾക്ക് തീർത്ഥാടക ദേവാലയ സ്ഥാപകനും മുൻ വികാരിയുമായ ഫാ. ജോൺ ആനിക്കോട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന തിരുകർമ്മങ്ങൾക്ക് ഇടുക്കി രൂപത ആർച്ച് പ്രീസ്റ്റ് ഫാ. ജെയിംസ് ശൗര്യംകുഴി നേതൃത്വം നൽകി.
40-ാം വെള്ളിയാഴ്ച ഇടുക്കി രൂപത കാൽനട കുരിശുമല തീർത്ഥാടനം അഭിവന്ദ്യ രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ പാണ്ടിപ്പാറയിൽ നിന്നും ആരംഭിക്കും. രൂപതയുടെ വിവിധ മേഖലകളിൽ നിന്ന് വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ പങ്കെടുക്കുന്ന കാൽനട തീർത്ഥാടനം രാവിലെ 9 മണിയോടുകൂടി എഴുകുംവയൽ ടൗൺ കപ്പേളയിൽ എത്തും.
തുടർന്ന് അഭിവന്ദ്യ പിതാവിൻറെ നേതൃത്വത്തിൽ കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 7 മണിക്ക് അഭിവന്ദ്യ ഇടുക്കി രൂപത മെത്രാൻ മാർ.ജോൺ നെല്ലിക്കുന്ന് നേതൃത്വം നൽകുന്ന പീഡാനുഭവ യാത്ര ടൗൺ കപ്പേളയിൽ നിന്നും കുരിശുമലയിലേക്ക് ആരംഭിക്കും. തുടർന്ന് മലമുകളിലെ തീർത്ഥാടക ദേവാലയത്തിൽ ദുഃഖവെള്ളിയുടെ തിരുക്രമങ്ങൾ നടക്കും. ഹൈറേഞ്ചിന്റെ വിവിധഭാഗങ്ങളിൽ നിന്നും എഴുകുംവയൽ കുരിശുമലയിലേക്ക് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്ന് ഫാ. ജോർജ് പാട്ടത്തെകുഴി, ഫാ. വിനോദ് കാനാട്ട്, ജനറൽ കൺവീനർ ജോണി പുതിയാപറമ്പിൽ എന്നിവർ അറിയിച്ചു.
What's Your Reaction?






