കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചരണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു: കെ സുരേന്ദ്രന്‍
കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചരണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു: കെ സുരേന്ദ്രന്‍

ഇടുക്കി: കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞതായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേരള പദയാത്രയോടനുബന്ധിച്ച് തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അവഗണിക്കുന്നുവെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. കോടതിയെ സമീപിച്ചവര്‍ തന്നെ ഇപ്പോള്‍ സെറ്റില്‍മെന്റിന് ശ്രമിക്കുന്ന സാഹചര്യമാണ്. സംസ്ഥാനത്തിനുള്ള നികുതി വിഹിതം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞെന്ന ആരോപണം പൂര്‍ണമായും തെറ്റാണ്. വായ്പാ പരിധിയുടെ കാര്യത്തില്‍ കേരളത്തോടും മറ്റ് സംസ്ഥാനങ്ങളോടുമുള്ള സമീപനത്തില്‍ രണ്ട് നീതിയെന്ന വാദവും തെറ്റാണ്. ഇവയൊക്കെ ജനങ്ങളെ കബളിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ മാത്രമാണ്. വേണ്ടത്ര ഹോം വര്‍ക്കില്ലാതെയാണ് കേരളം കേന്ദ്രത്തെ സമീപിക്കുന്നത്. പണം മുടങ്ങിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്ത ഉദ്യോഗസ്ഥരെ നിയമിച്ചിട്ട് കേന്ദ്രത്തിനുമേല്‍ കുറ്റം പറയരുത്. ദില്ലിയില്‍ പോയി കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തിയത് നികുതി പണം ഉപയോഗിച്ചാണ്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി പൊതുമാനദണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വിവേചനവും കാട്ടുന്നില്ല. 57,000 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ സംസ്ഥാന ധനമന്ത്രി ബാലഗോപാലന്റെ പൊടിപോലുമില്ല. മാസപ്പടി കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളാണ് ഇത്തരം ആരോപണങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്നിലുള്ളത്. ഭൂനിയമ ഭേദഗതി നിയമത്തിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ വന്‍ കൊള്ളക്ക് ശ്രമിക്കുകയാണ്. കർഷകരെ സഹായിക്കാനല്ല സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ നിയമം. ഒപ്പിടാത്തതിന് ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുന്നു. ബില്ല് വേഗത്തില്‍ പാസാക്കാമെന്ന് കരുതണ്ട. കേന്ദ്രവും രാജ്ഭവനും ജനങ്ങള്‍ക്കൊപ്പമാണ്. കേന്ദ്ര വനം പരിസ്ഥിതി നിയമത്തില്‍ കാര്യമായ മാറ്റം വരുത്തിയതിന് ശേഷം കര്‍ഷകര്‍ന് അനുകൂലമായ നിരവധി നിയമങ്ങള്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇടുക്കി ജില്ലയ്ക്കായി സംസ്ഥാന സര്‍ക്കാരിന് ഒരു നയം പോലും ഇതുവരെ രൂപീകരിക്കാനായിട്ടില്ല. വന്യ ജീവി ആക്രമണം തടയാന്‍ കേന്ദ്രം അനുവദിക്കുന്ന ഫണ്ട് പോലും കേരളം ചിലവഴിക്കുന്നില്ല. എന്നിട്ടും ഇതൊരു രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. പ്രതിപക്ഷവും ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയാണ്. കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വളരെ വേഗത്തില്‍ പ്രഖ്യാപിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ ബി.ജെ.പി മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ വയനാട് സീറ്റ് തിരിച്ചെടുക്കും. ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കും അവിടെ ഉണ്ടാകുകയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
What's Your Reaction?






