നാശനഷ്ടം നേരിട്ട കർഷകർക്ക് അർഹമായ സഹായം സർക്കാർ നൽകുമെന്ന് മന്ത്രി പി. പ്രസാദ്
നാശനഷ്ടം നേരിട്ട കർഷകർക്ക് അർഹമായ സഹായം സർക്കാർ നൽകുമെന്ന് മന്ത്രി പി. പ്രസാദ്

ഇടുക്കി: ഇടുക്കിയിലുണ്ടായ അതിരൂക്ഷമായ വരൾച്ചയിൽ കൃഷി നാശം സംഭവിച്ച കർഷകരെ സ്‌പൈസസ് ബോർഡ് അടക്കമുള്ള കാർഷിക ബോർഡുകൾ സഹായിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ദേശസാത്കൃത ബാങ്കുകൾ കർഷകർക്ക് നൽകിയിട്ടുള്ള വായ്പകളിൽ പലിശ ഇളവ് നൽകണം, നാശനഷ്ടം നേരിട്ട കർഷകർക്ക് അർഹമായ സഹായം സർക്കാർ നൽകുമെന്നും മന്ത്രി കട്ടപ്പനയിൽ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിൽ ഏറ്റവും അധികം വരൾച്ച ബാധിച്ച മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. കുമളി വെള്ളാരംകുന്ന്, കട്ടപ്പനയിൽ വള്ളക്കടവ്, സുവർണ്ണഗിരി എന്നീ മേഖലകളും കാഞ്ചിയാറിൽ പാലക്കട,നരിയംപാറ എന്നിവിടങ്ങളിലെ കരിഞ്ഞുണങ്ങിയ ഏലത്തോട്ടങ്ങളും മന്ത്രി സന്ദർശിച്ചു. ഇതിന് ശേഷമാണ് കട്ടപ്പനയിൽ സ്വകാര്യ ഹോട്ടലിൽ കർഷക സംഘടന പ്രതിനിധികളുമായി മന്ത്രി കൂടികാഴ്ച നടത്തിയത്. കൂടികാഴ്ചയിൽ ഇടുക്കിയെ വരൾച്ച ബാധിത ജില്ലയാക്കണമെന്നാണ് പൊതുവെ ഉയർന്ന ആവശ്യം.
കേരളത്തിലെ കാർഷിക മേഖലയിൽ ആകമാനമുണ്ടായ നാശനഷ്ടങ്ങളിൽ കൂടുതലും ഉണ്ടായത് ഇടുക്കിയിലാണെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ 175 കോടി രൂപയുടെ നഷ്ടം ഇടുക്കിയിൽ മാത്രമുണ്ട്. കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 16200 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൃഷി നാശം സംഭവിച്ച കർഷകരെ സ്‌പൈസസ് ബോർഡ് അടക്കമുള്ള കാർഷിക ബോർഡുകൾ സഹായിക്കണമെന്ന് ആവശ്യപ്പെടും. മുഖ്യമന്ത്രി,വിവിധ ബോർഡുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എംഎം മണി, എ രാജ, വാഴൂർ സോമൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ സിവി വർഗീസ്, കെ സലിംകുമാർ, ജോസ് പാലത്തിനാൽ, കെ കെ ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






