ഇരുപതേക്കർ റോഡിന്റെ ശോച്യാവസ്ഥ: വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി പ്രദേശവാസികൾ
ഇരുപതേക്കർ റോഡിന്റെ ശോച്യാവസ്ഥ: വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി പ്രദേശവാസികൾ

ഇടുക്കി:ഇരുപതേക്കർ -തൊവരയാർ റോഡിന്റെ ശോച്യാവസ്ഥയിൽ വിഷുദിനത്തിൽ റോഡിൽ ഇറങ്ങി പ്രതിക്ഷേധിച്ച് പ്രദേശവാസികൾ. 'വോട്ട് ചോദിച്ച് വരേണ്ട സാറ്ന്മാരെ' എന്ന ഫ്ലെക്സ് ബോർഡുകളുമായാണ് പ്രദേശവാസികൾ റോഡിൽ ഇറങ്ങിയത്. കട്ടപ്പന നഗരസഭ പരിധിയിലുള്ള റോഡിന്റെ അവസ്ഥ നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല . പ്രദേശവാസികൾ പിരിവിട്ട് റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്.
'റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ, എനിക്ക് പ്രഖ്യാപിക്കാൻ അല്ലേ അറിയൂ നടപ്പിലാക്കാൻ അറിയില്ലല്ലോ, രോഗികളും ഗർഭിണികളും വഴി തിരിഞ്ഞു പോകുക ' എന്നീ വാചകങ്ങൾ എഴുതിയ ഫ്ലക്സ് ബോർഡുകളാണ് പാതയിൽ പ്രദേശവാസികൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിനോട് അവഗണന കാണിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ 300 ഓളം കുടുംബങ്ങൾ ഇത്തവണത്തെ വോട്ട് ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം റോഡിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ പാതയടിച്ച് പ്രതിഷേധിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
What's Your Reaction?






