കലിതുള്ളി കാലവര്‍ഷം: കട്ടപ്പനയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞുവീണു: കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു  

കലിതുള്ളി കാലവര്‍ഷം: കട്ടപ്പനയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞുവീണു: കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു  

May 26, 2025 - 16:45
 0
കലിതുള്ളി കാലവര്‍ഷം: കട്ടപ്പനയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞുവീണു: കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു  
This is the title of the web page

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കട്ടപ്പനയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൈത്തോടുകള്‍ കരകവിഞ്ഞു. കട്ടപ്പനയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി നാശനഷ്ടം. വിവിധ ഇടങ്ങളില്‍ മരം  ഒടിഞ്ഞും കടപുഴകിയും വീണു. സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞുവീണു. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ കട്ടപ്പനയാര്‍ കലങ്ങിമറിഞ്ഞൊഴുകിയിട്ടുണ്ടെങ്കിലും മണ്‍സൂണിന്റെ  തുടക്കത്തിലെ ഇത് ആദ്യമായിട്ടാണ്. പല ഇടങ്ങളിലും പാലങ്ങളോടൊപ്പം ജലനിരപ്പ് ഉയര്‍ന്നു. ആറിന്റെ തീരത്ത് ഉള്ള വിവിധ കൃഷിയിടങ്ങളിലും വെള്ളം കയറി. അടിമാലി കുമളി ദേശീയപാതയില്‍  കരിമ്പാനിപ്പടി ബൈപ്പാസ് റോഡിനുസമീപം ചപ്പാത്തിലും ഭീമന്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി ഇവ നീക്കം ചെയ്തതു. അതിനോടൊപ്പം ദേശീയപാതയില്‍  ഇടുക്കിക്കവലക്ക് സമീപം  ഉണ്ടായിരിക്കുന്ന വെള്ളക്കെട്ട് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഓടയുടെ അശാസ്ത്രീയമായ നിര്‍മാണം മൂലം വലിയ വെള്ളക്കെട്ടാണ് പാതയില്‍ ഉണ്ടായിരിക്കുന്നത്. മേട്ടുകുഴിയിലും കടശിക്കടവിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. കുന്തളംപാറ കാവുംപടി പി കെ ഷാജിയുടെ ഉടമസ്ഥതയുള്ള വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷനില്‍ മുസ്ലിം പള്ളിക്ക് സമീപം  ഉച്ചതിരിഞ്ഞ് 2.45ഓടെ സ്വകാര്യ വസ്ത്ര വ്യാപാര ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി നിലം പതിച്ചു. കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വേണ്ട മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. ഇരട്ടയാര്‍ ഈട്ടിത്തോപ്പിലും, വെടിക്കാമറ്റത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇടിഞ്ഞമലയില്‍ വൈദ്യുതി പോസ്റ്റ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് പതിച്ച് അപകടമുണ്ടായി. ശക്തമായ കാറ്റാണ് മേഖലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇരട്ടയാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു.
കാഞ്ചിയാര്‍ പഞ്ചായത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. നിലവില്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജലാശയങ്ങളിലേക്കുള്ള സന്ദര്‍ശനം  നിരോധിച്ചിരിക്കുകയാണ്. മഴ ശക്തമായാല്‍ അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ അഞ്ചുരുളിയിലേക്കുള്ള പാതയുടെ ഭാഗമായ ജോണിക്കട പാലത്തില്‍ വെള്ളം കയറി. മലയോര ഹൈവേയുടെ നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് പണികള്‍ പുരോഗമിക്കുന്ന ചപ്പാത്ത് അടക്കമുള്ള ഇടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ മരച്ചില്ലകളടക്കം ഒടിഞ്ഞുവീഴുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസവും  ഉണ്ടാകുന്നു. അതോടൊപ്പം റോഡില്‍ മഴവെള്ളത്തില്‍ ഒലിച്ചുവന്ന  ചെളിയും കല്ലുകളും ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow