വരൾച്ച രൂക്ഷം: ജാതിക്കൃഷിക്കും രക്ഷയില്ല
വരൾച്ച രൂക്ഷം: ജാതിക്കൃഷിക്കും രക്ഷയില്ല

ഇടുക്കി: ഹൈറേഞ്ചിലെ ജാതിക്കൃഷിയെ വരൾച്ച ബാധിച്ചതോടെ വിളനാശം രൂക്ഷം. പകൽച്ചൂടിൽ തൊണ്ട് ഉണങ്ങി ജാതിക്ക കരിഞ്ഞുണങ്ങി നശിക്കുകയാണ്. ആദ്യമായാണ് ജാതിക്കൃഷിയെ വരൾച്ച ഇത്രയധികം ബാധിക്കുന്നത്. ആഴ്ചകൾ മാത്രം വളർച്ചയെത്തിയ ജാതിക്കായാണ് മൂപ്പെത്തുംമുമ്പേ വാടിക്കരിഞ്ഞ് പൊഴിഞ്ഞുവീഴുന്നത്. ഇതോടെ ജാതിക്കൃഷിക്കും എല്ലാദിവസവും ജലസേചനം അനിവാര്യമായിക്കഴിഞ്ഞു.ഏതാനും ആഴ്ചകൾ വളർച്ചയെത്തിയ ജാതിക്കായയുടെ തൊണ്ടിൽ ഉണക്ക് ബാധിക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ജലാംശം നഷ്ടപ്പെട്ട് കരിഞ്ഞുണങ്ങുകയും ചെയ്യും. പിന്നീട് തണ്ടുകൊഴിഞ്ഞ് നിലത്തുവീഴുന്നു. ജലാംശം നഷ്ടമാകുന്നതോടെ തൊണ്ടിനുള്ളിലെ ജാതിക്കായും ജാതിപത്രിയും പൂത്തുനശിക്കുന്നു. കട്ടപ്പന, ഇരട്ടയാർ, തോപ്രാംകുടി, മുരിക്കാശേരി തുടങ്ങി ജാതിക്കൃഷി കൂടുതലുള്ള മേഖലകളിൽ വൻതോതിൽ ഉണക്ക് ബാധിച്ചിട്ടുണ്ട്. കട്ടപ്പന നഗരസഭാപരിധിയിലുള്ള ചില പുരയിടങ്ങളിൽ വൻതോതിൽ വിളനാശമുണ്ടായി. ഏതാനും കർഷകരുടെ മുഴുവൻ ജാതിക്കൃഷിക്കും ഉണക്കുബാധിച്ചു.
What's Your Reaction?






